ആയുരാരോഗ്യ സൗഖ്യം – 4
മാത്യു ശങ്കരത്തിൽ
ഓരോ ശരീരകോശത്തിനും വ്യക്തമായ ദൗത്യമുണ്ട്; ഒന്നോ അതിലധികമോ പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്നെ ആ കോശങ്ങൾ പണി മുടക്കാനുള്ള സാധ്യതയുമുണ്ട്. കോശങ്ങളുടെ അനാരോഗ്യമെന്നാൽ വാർധകൃമാകുന്നു.
വാർധകൃം വളരെ സങ്കീർണമായ അവസ്ഥാവിശേഷമാണ്. പല പല ലക്ഷണങ്ങളുടെ വെളിപ്പെടലാണെങ്കിലും അതെല്ലാം ഒരേയൊരു ആന്തരിക പ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്നതാണ്. ഇച്ഛാശക്തി അഥവാ മനഃശക്തി ഉയർത്തിയാൽ വാർധകൃത്തെ തടയാൻ കഴിയും.
ഡോ. ജെ.ഗ്ലാസ്വേ എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഗവേഷണ ഫലമായി, ഡി.എച്ച്.ഇ.എ.(ഡീ ഹൈഡ്രോ എപ്പിആൻഡ്രോ സ്റ്റീറോൺ) എന്ന ഹോർമോണിന് 'ആന്റി ഏജിങ് പ്രോപ്പർട്ടി' ഉള്ളതായി '86ൽ കണ്ടെത്തി. മനുഷ്യശരീരത്തിൽ ഈ ഹോർമോൺ ഏറ്റവും കൂടുതൽ കാണുന്നതു നിറയൗവനമായ 25 വയസിലാണ്. തുടർന്ന് ഇതു കുറഞ്ഞുവരുന്നു. ഡോ.ഗ്ലാസ്വേ ഈ ഹോർമോൺ വേർതിരിച്ചെടുത്ത്, മനുഷ്യനിൽ പ്രയോഗിക്കാതെ, പ്രകൃത്യാ ഇതിന്റെ തോതു വർധിപ്പിക്കാനുളള മാർഗങ്ങളെപ്പറ്റി പഠിച്ചു. ഏറ്റവും ഫലപ്രദമായി കണ്ട മാർഗം 'ധ്യാന' മായിരുന്നു.
'സുഖം'എന്ന വാക്ക് 'സു'ഖ്ഠു (വേണ്ടവിധം) 'ഖം'(സ്രോതസ്) എന്നിവയിൽനിന്നു രൂപപ്പെട്ടത്. സ്രോതസ് വേണ്ടവിധമിരുന്നാൽ സുഖമുണ്ടാകുന്നു. സ്രോതസ് ദുഷ്ടമായിരുന്നാൽ ദുഃഖവും.
എങ്കിൽ സ്രോതസ് എന്നാൽ എന്താണ്? ശരീരത്തിലെ ഏതു പാതയും സ്രോതസാണ്. ധമനികളും സിരകളും മറ്റനേകം കുഴലുകളും സ്രോതസാണ്. ഇവയിലൂടെ അവിഘ്നമായ സഞ്ചാരമുണ്ടായാൽ സുഖമുണ്ടാകുന്നു. 'ബ്ലോക്ക്'ഉണ്ടായാൽ ദുഃഖവും.
ശരീരത്തിലെ ധാതുക്കളുടെ തേജസാണല്ലോ ഓജസ്. ഓജസുകളുടെ ക്ഷയംകൊണ്ടു പല കുഴപ്പങ്ങൾ ഉണ്ടാകാം. ബലഹീനത, പേടി, വിചാരം, ഇന്ദ്രിയപീഡ, കാന്തിയില്ലാതാവുക. മനഃക്ലേശം, രൂക്ഷത, കാർക്കശ്യം എന്നിവയാണ് ഓജഃക്ഷയലക്ഷണങ്ങളെന്ന് ആയുർവേദം പറയുന്നു.
ധാതുപുഷ്ടിയും സ്രോതസുകളുടെ ശുദ്ധിയുമാണു വാർധക്യത്തെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും വേണ്ടത്. സ്രോതസുകളിലെ മലങ്ങളെ നിർഹരിച്ച്, എല്ലാ ധാതുക്കളിലും പോഷണം നിരന്തരം എത്തിക്കാൻ കഴിയുന്ന കാലത്തോളം ധാതുക്കളെ ചൈതന്യവത്തായി സംരക്ഷിക്കാന്‍ കഴിയും. രസായനസേവകൊണ്ടു സാധിക്കുന്നതും ഇതുതന്നെ.
ഇനി രസായന ചികിൽസയെക്കുറിച്ചു പറയാം.
മനഃശരീരയോസ്താപം
പരസ്പരമഭിപ്രജേത്
ആധാരാധേയഭാവേന
തപ്താജ്യഘടയോരിവ
ബുദ്ധിയുടെ 'അബദ്ധ'മായ ജര തടുക്കാനുള്ള പ്രഥമോപായമിങ്ങനെയെന്ന് ആയുർവേദശാസ്ത്രം. ശരീരവും മനസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണീ ശ്ലോകം. കുടത്തിനകത്തു ചൂടുള്ള നെയ്യൊഴിച്ചാൽ കുടം ചൂടാവും. ചൂടുള്ള കുടത്തിനകത്തു തണുത്ത നെയ്യൊഴിച്ചാൽ നെയ്യ് ചൂടാവുന്നു... അതായത്, പ്രായത്തിനതീതമായ ഒരു തലത്തിൽ മനസിനെ പ്രവർത്തിപ്പിക്കുക. അപ്പോൾ ശരീരവും അതേതലത്തിലേക്ക് ഉയരും. അങ്ങനെയെങ്കിൽ അഗാധതലത്തിലുള്ള മനസ്സിന്റെ നിർദേശപ്രകാരം സാവധാനം മാത്രമേ ശരീരത്തിനു പ്രായമാവുകയുള്ളൂ.
ആയുർവേദം അനുശാസിക്കുന്ന ദിനചര്യയെയും ഋതുചരൃയെയും കുറിച്ച് കഴിഞ്ഞ ആഴ്ച പറഞ്ഞല്ലോ. ആ ചര്യകൾ യഥാവിധി അനുഷ്ഠിക്കുന്നയാൾക്ക് എഴുപതാം വയസിലാണു വാർധക്യം തുടങ്ങുന്നത്. പക്ഷേ വാർധക്യം തുടങ്ങുംമുൻപ് 40-50 വയസിൽ ധാതുക്കൾ ക്ഷയിക്കാനും സ്രോതസുകൾ ദുഷിക്കാനും തുടങ്ങുന്നു. ഈ മധ്യവയസിൽ രസായന ചികിൽസ ആരംഭിക്കണം. അസുഖം വന്നിട്ടു ചികിൽസിക്കാൻ നിൽക്കാതെ അസുഖത്തെ പ്രതിരോധിക്കുകയാണല്ലോ വേണ്ടത്. അതായത്, ധാതുസ്രോതസുകളെ ശക്തിപ്പെടുത്തുകയും ശുദ്ധമാക്കുകയും ചെയ്യണമെന്നർഥം.
കൃത്യമായ ദിനചര്യ ശീലിക്കാത്തതിനാലും ക്രമംതെറ്റിയ ആഹാരം, വ്യായാമം, ലൈംഗികത ഇവ മൂലവും മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾമൂലവും അകാലവാർധക്യം ഉണ്ടാകാം.
ആയുർവേദം ഉപദേശിക്കുന്ന സ്വസ്ഥവൃത്തവിധികൾ പാലിച്ച് ക്രമമായ വ്യായാമം, ഹിതവും മിതവുമായ ആഹാരം തുടങ്ങിയവ ശീലിച്ചാൽ അകാല വാർധക്യം ഒഴിവാക്കാം.
രസായനചികിൽസ രണ്ടു വിധമാണ്. 'കുടീപ്രവേശിക' യും 'വാതാതപിക' വും.
കൂടീപ്രവേശിക: കാലാവസ്ഥാദികളാലും ബാഹ്യ വിഷയങ്ങളാലും ബാധിക്കപ്പെടാത്ത രീതിയിൽ 'രസായനകുടി' (കുടി 'കോട്ടേജ്' എന്ന ആധുനിക അർത്ഥത്തിലുമെടുക്കാം) ഉണ്ടാക്കിയാണു തുടക്കം. തുടർന്ന്, കുടിയിൽ വസിച്ച് പഥ്യത്തോടെ, വ്യക്തിപരമായ സവിശേഷതകൾക്കനുസരിച്ച് പ്രത്യേകം തയാറാക്കിയ രസായനൗഷധം സേവിക്കണം. പണ്ടുകാലത്ത് രാജാക്കൻമാരും ദീർഘമായ തപസിനുമുൻപു മുനിമാരും ഇങ്ങനെ രസായനസേവ നടത്തിയിരുന്നു.
വാതാതപികം: ഇന്നത്തെ ജീവിതരീതിയിൽ കുറേക്കൂടി പ്രായോഗികമായത് വാതാതപിക രസായനസേവയാണ്. കർശന നിയന്ത്രണമില്ലാതെ, കാറ്റും വെയിലുമൊന്നും തീരെ നിരോധിക്കാതെ, സാമാന്യപഥ്യത്തോടെ ചെയ്യുന്ന രസായന സേവയാണിത്.
പഞ്ചകർമചികിൽസകൾകൊണ്ടു ദേഹശുദ്ധീകരണം നിർവഹിച്ചശേഷം വേണം രസായനചികിൽസ തുടങ്ങാൻ.
വിരേചനം, വമനം, വസ്തി, പിഴിച്ചിൽ തുടങ്ങിയ ക്രിയാ ക്രമങ്ങൾ വഴി ശരീരശുദ്ധീകരണം നിർവഹിക്കുക. അതിനുശേഷം ഈ ക്രിയാക്രമങ്ങളുടെ പഥ്യം ആചരിക്കുന്ന കാലത്തു ഹിതമായ രസായനം സേവിച്ച് പഥ്യകാലം കഴിയുന്നതോടെ രസായനസേവയും പൂർണമാകുന്നു. രോഗമുള്ളവർ മൂന്നുവർഷം അടുപ്പിച്ച്, അല്ലെങ്കില്‍ ശരീരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച്, ചെയ്യുന്ന പക്ഷം ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗങ്ങളെയും വാർധക്യ ബാധയെയും ചെറുക്കാനും കഴിയും.
ദേഹപ്രകൃതിക്കും ലക്ഷണങ്ങൾക്കും അനുസരിച്ച് ഉപയോഗിക്കാവുന്ന പല രസായനയോഗങ്ങളും ഏകൗഷധ ദ്രവ്യങ്ങളും അവ ഉപയോഗിക്കേണ്ട വിധവും അതുകൊണ്ട് ഒഴിവാക്കാവുന്ന രോഗങ്ങളും സിദ്ധിക്കുന്ന ഗുണങ്ങളും ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
ബ്രഹ്മി, കടുക്ക, നെല്ലിക്ക, വെളുത്തുള്ളി, ഞെരിഞ്ഞിൽ, ചേർക്കുരു, തിപ്പലി, കന്മദം, മരോട്ടിയെണ്ണ തുടങ്ങി കുറേയേറെ ഒറ്റമരുന്നുകൾ രസായന വിധിപ്രകാരം പ്രത്യേക പഥ്യത്തോടെ പ്രയോഗിക്കാം.
സാധാരണ ഉപയോഗത്തിലിരിക്കുന്ന ച്യവനപ്രാശം, ബ്രാഹ്മരസായനം, ത്രിഫലാരസായനം, നാരസിംഹരസായനം, ബ്രഹ്മീരസായനം, പഞ്ചാരവിന്ദം തുടങ്ങിയവ അത്യാവശ്യം ചില പഥ്യാചാരങ്ങളോടെ, ഒരുനേരം കട്ടിയായി ആഹാരം കഴിച്ചു കൊണ്ട് രണ്ടുനേരം ആഹാരത്തിനു പകരം ഉചിതമായ അളവിൽ സേവിക്കണം. ഏഴ്, 14, 21, 28, ദിവസങ്ങൾവരെയാവാം.
ജീവിതം ചിട്ടപ്പെടുത്താതെയുളള രസായനചികിൽസകൊണ്ടു വേണ്ടത്ര പ്രയോജനം ഉണ്ടാകില്ല. ഓരോ രോഗിയെയും ഏതേതിനം ചികിൽസയ്ക്കു വിധേയനാക്കണമെന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷം ഡോക്ടറാണു നിശ്ചയിക്കേണ്ടത്. ഓർക്കുക: സ്വയം ചികിൽസിക്കാൻ ഒരുങ്ങരുത്.
അടുത്ത ആഴ്ച:
വാതരോഗത്തെക്കുറിച്ച്;
ചികിൽസയെക്കുറിച്ചും.