തയ്യാറാക്കിയത്: മാത്യു ശങ്കരത്തിൽ
ആയുർവേദാചാര്യൻമാർ വായുവിന് അഥവാ വാതത്തിന് നൽകിയിരിക്കുന്ന പ്രാധാന്യം അദ്വിതീയം. ആയൂസ്, ബലം, നിലനിൽപ്, നാശം തുടങ്ങിയ സൃഷ്ടി-സ്ഥിതി-സംഹാരക്രമങ്ങൾ എല്ലാം വാതത്തിൻ്റെ പ്രഭാവം കൊണ്ടാണെന്ന് ആയുർവേദം. വായു അതിൻ്റെ ശരിയായ നിലയിൽ ഏറ്റക്കുറവുകൾ കൂടാതെ, പ്രവർത്തിച്ചുകൊണ്ടിരുന്നാൽ നൂറു വയസ്സിനുമേൽ ആരോഗ്യത്തോടുകൂടി ജീവിച്ചിരിക്കാം.
വാതകാരണങ്ങൾ എന്തൊക്കെ? തണുത്തഭക്ഷണം, രാത്രി ഉറക്കമിളപ്പ്, പകലുറക്കം, ശക്തിയിൽ കവിഞ്ഞുള്ള അധ്വാനം, കോപം, ഭയം, നിരപ്പില്ലാത്ത സ്ഥലത്തു കിടപ്പ്, മലമൂത്രാദികളുടെ തടസ്സം ഇതെല്ലാം വായുവിനെ കോപിപ്പിക്കുന്നു. ഫലമോ? അസ്ഥികൾക്കും സന്ധികൾക്കും വേദനയും പിടുത്തവും. രോഗം ശക്തമായാൽ തളർച്ച, നീർക്കെട്ട്, മോഹാലസ്യം, ബോധക്കേട്, നട്ടെല്ലിന് വളവ്, കണ്ണുകൾക്ക് സ്തംഭനം, ബുദ്ധിമാന്ദ്യം തുടങ്ങി എത്ര എത്ര രോഗങ്ങൾ...
തലയിൽ തുടർച്ചയായി ഭാരം വഹിക്കുക, ദീർഘമായി പ്രസംഗിക്കുക, ശരീരം വളച്ചു വച്ച് കിടക്കുക, അധികം പൊക്കമോ താഴ്ചയോ ഉള്ള തലയണ ഉപയോഗിക്കുക, കഠിനമായ പദാർത്ഥങ്ങൾ ചവയ്ക്കുക ഇതൊക്കെ ഒഴിവാക്കുന്നതാണ് ഉത്തമം.
ആമവാതരോഗികൾക്കും മലബന്ധം സർവസാധാരണം. ശോധന വരുത്തുകയാണ് അടിയന്തരാവശ്യം. വിരേചനത്തിന് എന്തെക്കെയാകാം?
1. ത്രികോൽപകൊന്ന, ഇന്തുപ്പ്, ചുക്ക് ഇവ പൊടിച്ച് കാടിയിൽ ചേർത്ത് സേവിക്കുക.
2. ദശമൂലം കഷായത്തിൽ ആവണക്കെണ്ണ ചേർത്ത് ഉപയോഗിക്കുക.
3. ചുക്കു കഷായത്തിൽ ആവണക്കെണ്ണ ചേർത്ത് കഴിക്കുക.
ശരീരാധ്വാനം അശേഷമില്ലാത്ത സുഖിമാന്മാർ സൂക്ഷിക്കുക. നിങ്ങളുടെ അലസ ജീവിതം രക്തം ദുഷിക്കാൻ കാരണമാകുന്നു. രോഗാണുക്കൾ എളുപ്പം ആക്രമിക്കുന്നു. രക്തവാതത്തിൻ്റെ പിടിയിൽ നിങ്ങളൾ അമരുന്നു.
ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എപ്പോഴും രക്തം എത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതം. അതിനുവേണ്ടിയാണ് ഹൃദയം നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഹൃദയം സങ്കോചിക്കുമ്പോൾ രക്തധമനികളി ലേക്കു രക്തം തള്ളിക്കയറുന്നു. ഹൃദയം വികസിക്കുമ്പോഴാകട്ടെ, രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്തുന്നു.
രക്താതിമർദം വർദ്ധിച്ചുണ്ടാകുന്ന പക്ഷാഘാതം തുടങ്ങിയ വാതരോഗങ്ങൾ ഒഴിവാക്കുന്നതിന് മുൻകരുതലുകൾ കൂടിയേ തീരു.
ശരീരഭാരം വർധിക്കാതെ സൂക്ഷിക്കണം. ഭക്ഷണ നിയന്ത്രണവും വ്യായാമവുമാണ് ഇതിനാവശ്യം. ഭക്ഷണത്തിലെ ഉപ്പും കൊഴുപ്പും പരമാവധി കുറയ്ക്കുക. മദ്യപാനവും പുകവലിയും ഉപേക്ഷിക്കണം. ചായയും കാപ്പിയും കർശനമായി നിയന്ത്രിക്കണം.
ശുദ്ധജലം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ എന്നിവ കുടിക്കാം. വേവിക്കാത്ത പച്ചക്കറികൾ പതിവു ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
എണ്ണയിൽ വറുത്തെടുത്ത വിഭവങ്ങളും കൊഴുപ്പ് അധികമുള്ള മാംസങ്ങളും (ആട്, മാട്, പന്നി, പോത്ത്, തുടങ്ങിയവ) ഉപേക്ഷിക്കുക. ആകെ ഭക്ഷണത്തിൻ്റെ 75- 80 ശതമാനം സസ്യാഹാരവും ബാക്കി സസ്യേതരാഹാരവും എന്നരീതിയാണ് നന്ന്.
നാരുള്ള ആഹാരപദാർത്ഥങ്ങൾ മൂന്നുനേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇലക്കറികൾ. കോവക്കാ. ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ് തുടങ്ങിയവ.
മാനസികമായ ഊർജ്ജ്സ്വലതയാണ് പ്രധാനം. ഇഷ്ടപ്പെട്ട ജോലി, കളികൾ, വായന, എഴുത്ത് എന്നിവയിലൂടെ മാനസിക സന്തോഷം നിലനിർത്തുക. തികച്ചും ആത്മവിശ്വാസം ഉള്ളവരായി രിക്കൂക. ഉൽസാഹം, ക്ഷമ, ധൈര്യം, ദൃഢനിശ്ചയം എന്നിവ വളർത്തി എടുക്കുക. എങ്കിൽ വാർധക്യത്തിലും ആരോഗ്യവും പൗരുഷവും ഉറപ്പ്.
ജീവൻ്റെ ആരംഭം മുതൽതന്നെ ജീവരക്ഷയുടെ പൊരുളും പിറന്നു. ശ്രേഷ്ഠരായ ഋഷീശ്വരന്മാർ തപസ്യയിലൂടെ, ഗവേഷണ നിരീക്ഷണങ്ങളിലൂടെ വളർത്തിയെടുത്ത ആയുർവേദം അമൂല്യവും അതുല്യവുമാണെന്ന് ഈ രംഗത്തെ ചികിൽസാവിദഗ്ധർ കരുതുന്നു.
രോഗചികിൽസയിലും ആരോഗ്യസംരക്ഷണത്തിലും വ്യായാമ മുറകൾ ഉപയോഗപ്പെടുത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ 'ഫിസിയോതെറാപ്പി' വിഭാഗം പ്രധാനപ്പെട്ട എല്ലാ ആയുർവേദ ആശുപത്രികളിലും ഉണ്ട്. സ്റ്റീംബാത്ത്, നസ്യം, വസ്തി, അക്വുപങ്ചർ എന്നീ ചികിൽസാക്രമങ്ങൾ ശ്രദ്ധേയം.
പക്ഷാഘാതം, ശരീരഭാഗങ്ങൾക്കുളള തളർച്ച. ബലഹീനത, സന്ധികളിൽ ഉണ്ടാകുന്ന നീരും വേദനയും കൈകാൽമരവിപ്പ്, പുകച്ചിൽ, പിടലിവേദന എന്നിവയ്ക്കൊക്കെ പിഴിച്ചിൽ, ഞവരക്കിഴി എന്നിവ ഫലപ്രദമാണെന്നു വൈദ്യന്മാർ വിധിക്കുന്നു.
അനുയോജ്യമായ ഔഷധങ്ങൾ ചേർത്ത് തയാറാക്കുന്ന തൈലം ദേഹമാസകലം തേച്ചു പിടിപ്പിച്ചു കുളിക്കുന്നത് യൗവനം നിലനിർത്തുന്നതിനും ദേഹപുഷ്ടിക്കും ദീർഘായുസിനും സുഖനിദ്രയ്ക്കും നന്ന്.
ആരോഗ്യരക്ഷയ്ക്കും വാർധക്യസഹജമായ അസ്വസ്ഥതകൾ മാറ്റാനും 'തൈലധാര' അഥവാ പിഴിച്ചിൽ നിർദ്ദേശിക്കുന്നു . ഔഷധങ്ങൾ ചേർത്ത് തയാറാക്കിയ തൈലം തോണിയിൽ നിറച്ച് ശരീരം മുഴുവൻ പ്രത്യേകതരത്തിൽ ധാര ചെയ്യുന്നു .
പഞ്ചകർമ്മ ചികിത്സകളാണ് പ്രധാനം. ഞവര , പിഴിച്ചിൽ സ്വേദം, തിരുമ്മ്, ഇലക്കിഴി, മാംസക്കിഴി, വസ്തി, നസ്യം തുടങ്ങിയ ചികിൽസകളിലുടെ രോഗ സൗഖ്യം പ്രാപിക്കുന്നവർ അനേകരെന്ന് വൈദ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു.
വാത ,പിത്ത, കഫങ്ങളെ അതത് സ്ഥാനത്ത് ദോഷ കോപമില്ലാതെ നിലനിർത്താൻ കഴിയുമ്പോൾ ആയുരാരോഗ്യസൗഖ്യം ഫലം.
വിവരങ്ങൾക്കു കടപ്പാട്:
- ഡോ.രാജേന്ദ്രദാസ്, ഡോ.വിജയചന്ദ്രദാസ് (ശ്രീശങ്കരാ ആയുർവേദ വൈദ്യശാല, ചങ്ങനാശേരി)
- ഡോ. സി.എൻ. നാരായണൻ മൂസ്, ചീരട്ടമൺ ഇല്ലം, ഒളശ്ശ.
- ഡോ. സി.വി.ജയിംസ്, ഡോ. റീത്ത ജയിംസ് (സുഖോദയ ആശുപത്രി, കോട്ടയം)
- ഡോ. എൻ ധർമരാജൻ (ഫിസിഷ്യൻ, ഔഷധി, കഞ്ഞിക്കുഴി, കോട്ടയം)
- ഡോ. എ.സി. രാഹുലകുമാർ, ഡോ.അംബികാ രാഹുലകുമാർ, ഡോ.എ.സി.രാജീവ്കുമാർ (അശ്വതിഭവൻ ചികിൽസാലയം, തിരുവല്ല)
- ഡോ. ജോജി മാളിയേക്കൽ, ഡോ.ബിനോദ് സിഡ്നി (സഹ്യാദ്രി ആയുർവേദിക് ഹോസ്പിറ്റൽ, പീരുമേട്)
(ആയുർവേദ പരമ്പര അവസാനിച്ചു)