മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്ന
നാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം.
ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.
മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ അരങ്ങ് പുരസ്കാരം മുഹമ്മദ് പേരാമ്പ്രയെത്തേടിയെത്തി. നാൽപ്പത്തിയഞ്ചു വർഷക്കാലം നടകരംഗത്തെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം .
നാടകരംഗത്തിനു നൽകിയ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരം . പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമാണ് ലഭിക്കുക .
സൂപ്പിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ചു. ഭാര്യ കുഞ്ഞാമി ഇപ്പോൾ കൂടെയില്ല. ദൈവം കൂട്ടിക്കൊണ്ട് പോയെങ്കിലും ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലെ നിലാവുപോലെയവളുണ്ടെന്ന് മുഹമ്മദ്ക്കാ പറയുന്നു. മകനും, കുഞ്ഞു മക്കളും കൂടെയുണ്ടെങ്കിലും വ്യക്തിയെന്നനിലയിൽ ഒറ്റയ്ക്കാണെന്ന ചിന്തകടന്നുകൂടുന്നു. ഉമ്മ, ഉപ്പ ഏഴുമക്കൾ. അഞ്ചുപേർ മരിച്ചപോയി. തണൽവൃക്ഷങ്ങളില്ലാത്ത ചിന്തകളുടെ മരുഭൂമിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകളുടെ ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
പത്തു വയസ്സുള്ളപ്പോൾ ഒരു പകരക്കാരനായി നാടകത്തിലഭിനയിച്ച് തുടങ്ങിയതാണ്.പിന്നീട് അമേച്ചർനാടകങ്ങളിൽ അഭിനയം തുടർന്നു.
അഹല്യപോലുള്ള ഒരുപാട് നാടകങ്ങൾ ഓർമ്മയിലുണ്ട്. തേങ്ങായിൽ ചിരട്ടയുണ്ട് എന്നതാണ് ആദ്യത്തെ നാടകം.
പ്രാഥമികവിദ്യാസം കഴിഞ്ഞ് ജീവിതം തേടിയുള്ള യാത്ര. പേരാമ്പ്രയിൽ വി.കെ ചന്ദ്രേട്ടനും വർമ്മ മാഷും ഗുരുക്കളും തുടങ്ങി ഒരുപാടുപേർ ജീവിതയാത്രയിൽ കണ്ടുമുട്ടി.
ബീഡി തെറുക്കുന്ന തൊഴിലാളികൾക്ക് ചായവാങ്ങിക്കൊടുക്കുകയും, വിശക്കുമ്പോൾ ഹോട്ടലിൽനിന്ന് കഞ്ഞിവെള്ളം കുടിച്ചും ജീവിച്ച കാലം. പ്രിയപ്പെട്ട ഉമ്മ
കടയ്ക്കുമുന്നിലും , ലോട്ടറിടിക്കറ്റ് വിൽക്കുന്ന കാറിൻ്റെ മുന്നിലുംനിന്ന് കൈനീട്ടുന്നത് മറക്കാനാകാതെ ഓർമ്മയിലുണ്ട്. പട്ടിണി കിടന്നിട്ടുണ്ടെങ്കിലും സ്നേഹം കൈമുതലായി
ഉണ്ടായിരുന്നു അന്നും ഇന്നും. ജീവിതത്തിൻ്റെ വളർച്ചയിൽ നിരവധി നന്മ മനസ്സുകൾ സഹായിച്ചിടുണ്ട്. ഗുരുനാഥന്മാർ വി.കെ ചന്തു ,ആർ കെ രവിവർമ്മ, മാക്കാരിമ്മൽ ഗോപാലൻ മാസ്റ്റർ ഇങ്ങനെ നിരവധിപേരുണ്ട്.
മുലപ്പാലില്ലാതെ ഉമ്മ വിഷമിച്ചപ്പോൾ കല്ലോട് ഇരഞ്ഞിയമ്പലത്തിനടുത്തുള്ള കൊറുമ്പിയമ്മയുടെ പാലുകുടിച്ച് വളർന്നു. . എൻ്റെ കൂടെ അമ്മീഞ്ഞകുടിച്ചു വളർന്ന ശങ്കരനും സമപ്രായക്കാരാണ്. ജാതിയും മതവും ചോദിക്കുന്ന കാലത്ത് ഒരു മുസ്ലിമായ ഫാത്തിമ പെറ്റകുട്ടിക്ക് എൻ്റെ മോൻ കുടിച്ചോന്ന് പറഞ്ഞ് മാറോടുചേർക്കുന്ന ഒരമ്മയുടെ മുഖം മായാതെ മനസ്സിലുണ്ട്.
ഞാനെന്തെങ്കിലുമായിട്ടുണ്ടെങ്കിൽ ഉപ്പയുടെയും ഉമ്മയുടെയും ഗുരുനാഥൻമാരുടെയും അനുഗ്രഹവും പ്രാർത്ഥനയുമാണ്.
ഇടർച്ചകളും പതർച്ചകളും, കണ്ണീരും നിറഞ്ഞ ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ മങ്ങിപ്പോയിട്ടുണ്ട്.
ആസമയത്ത് ആളുകൾ നാഗേഷ് അമ്മത് എന്നപേരിട്ടു. സുഹൃത്തുക്കളുടെ വളർച്ചയിൽ സന്തോഷം തോന്നാറുണ്ട് . പലപ്പോഴും ഞാനെവിടെയാണ് തോറ്റുപോയതെന്ന് സ്വയം ചോദിക്കാറുണ്ട്.
പേരാമ്പ്ര മാർക്കറ്റിലെ കൊട്ടവിൽക്കലും ,ബസ് കഴുകലും സിനിമാ തീയേറ്റർ അടിച്ചുവാരലും ചെയ്തിട്ടുണ്ട്. കേൾക്കുന്ന പാട്ടിനനുസരിച്ച് ചുവടുവെയ്ക്കുന്ന തെരുവു സർക്കസുകാരനായി ട്യൂബ് അടിച്ചുപൊട്ടിക്കുക ,ബാലൻസ് കാണിക്കുക എന്നിങ്ങനെ ജീവിച്ച കാലം.
പിണക്കങ്ങൾക്കിടയിൽ പിണങ്ങാൻമറന്ന നാടാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. ഇന്നവൾ അടിമുടിമാറി ചമയങ്ങണിഞ്ഞ നർത്തകിയെപ്പോലെ സുന്ദരിയാണ്. ജീവിതവഴികളിൽ ഇടറിപ്പോയിട്ടുണ്ടെങ്കിലും എനിക്ക് പേരും പ്രശസ്തിയും നേടിത്തന്നത് എൻ്റെ നാടാണെന്ന് അദേഹം പറയുന്നു. മിത്തും യാഥാർത്ഥ്യവും കൂടിക്കുഴഞ്ഞ
അഭിനയജീവിതം.
വളർച്ചയുടെയൊരു പങ്ക് കമ്യൂണിസ്റ്റ് പാർട്ടിക്കാണ്. പ്രൊഫഷണൽ നാടകരംഗത്തേക്ക് വഴിയൊരുക്കിയത് പ്രിയ സുഹൃത്ത് ടി.വി ബാലനാണ്. അദ്ദേഹത്തിലൂടെ ഇബായിം വേങ്ങരയെ പരിചയപ്പെട്ടു .
ആദ്യഗുരു കെ.എം ധർമ്മൻ ചിരന്തനയിൽ .15 വർഷം . സ്റ്റെയിജ് ഇന്ത്യയിൽ ,രണ്ട് വർഷം നാടക നിലയം ,കെ പി എ സി ,അക്ഷരകല, ചങ്ങനാശ്ശേരി അണിയറ ,
കോഴിക്കോട് സാഗർ, കോഴിക്കോട് കലാഭവൻ ,മലബാർ തീയേറ്റേഴ്സ് ,കൊച്ചിൻ കലാസമിതി തുടങ്ങി നിരവധി കലാസമിതികളിൽ സഹകരിച്ചു പ്രവർത്തിച്ചു.
മലയാളനാടകത്തിൻ്റെ ഗുരുനാഥൻ കെ.ടി സംവിധാനം ചെയ്ത തീക്കനൽ എന്ന നാടകം ജീവിതത്തിൽ മറക്കാനാവാത്തതാണ്.
1980 – കളിൽ പ്രഫഷണൽ നാടക രംഗത്ത് പ്രവേശിച്ചു. കലിംഗ ശശി ,ലക്ഷ്മി കോടേരിച്ചാലിൽ, കൊച്ചേരി ശിവരാമൻ ,മധു നമ്പൂതിരി എന്നിവരായിരുന്നു സ്റ്റെയിജ് ഇന്ത്യയിലെ സഹപ്രവർത്തകൾ Adv .വെൺകുളം ജയകുമാർ സാറായിരുന്നു ക്ഷത്രിയൻ എന്ന നാടകത്തിൻ്റെ രചയിതാവ്. ചിരന്തനയിൽ അഭിനയിച്ച കാലത്താണ് ഉപഹാരം എന്ന നാടകത്തിന് ആദ്യത്തെ അവാർഡ് കിട്ടിയത്. രചനയും സംവിധാനവും ഇബ്രാഹിം വേണ്ടര. പിന്നീട് തിരുവനന്തപുരം അക്ഷരകലയുടെ നിറനിറയോ നിറ. ഈ നടകത്തിൻ്റെ രചന രാജൻ കിഴക്കനേയും സംവിധാനം ഗോപിനാഥ് കോഴിക്കോടുമാണ്. ചങ്ങനാശ്ശേരി അണിയറ അവതരിപ്പിച്ച രാഷ്ട്രപിതാവ് എന്ന നാടകത്തിൻ്റെ രചന ഫ്രാൻസീസ് ടി മാവേലിക്കരയും സംവിധാനം രാജീവൻ മമ്മിളിയുമാണ് .
ഇ എം എസ്സ് സ്മാരക പുരസ്ക്കാരം, എസ്.പി പിള്ളസ്മാരക അവാർഡ് ,കരിരുര് അശോകൻ സ്മാരക അവാർഡ്.
രാജരാജവർമ്മയുടെ ക്ഷത്രിയൻ എന്ന നാടകം വഴിത്തിരിവായിരുന്നു ചിലന്തയിൽ നിന്നാണ് ആദ്യത്തെ സംസ്ഥാന അവാർഡ് .ഉപഹാരം എന്ന നാടകത്തിന്. തിരുവനന്തപുരം അക്ഷരകല, കെ പി എ സി ,വടകര വരദ നാടക നിലയം , ചങ്ങനാശ്ശേരി അണിയറയിൽ രാഷ്ട്രപിതാവ് ,സഹനടനുള്ള അവാർഡ് തിരുവനന്തപുരം നിറനിറയൂ എന്ന നാടകം രണ്ടാമത്തെ നടനുള്ള അവാർഡ്. ,കാവാലം നാടകപ്രതിഭാ പുരസ്ക്കാരം ,നടരാജമാഷ് ,ബാബു കതിരൂർ ,അശോകൻ സ്മരക അവാർഡ് ,സുബാബു സ്മാരക അവാർഡ് പുരസ്ക്കാരങ്ങൾ ഇപ്പോൾ എടപ്പാൾ ടി.ആർ സി പുരസ്ക്കാരം
സിനിമകൾ
തകര ചെണ്ട ,
അച്ചുവിൻ്റെയമ്മ ,
കഥ പറയുമ്പോൾ ,
കുഞ്ഞനന്തൻ്റെ കഥ ,പത്തേമാരി ,
ഉട്ടേപ്പയിലെ രാജാവ് ,ഉൾട്ട ,സൈഗാൾ പാടുന്നു ,ജഗള ,മാച്ച് ബോക്സ്. ,നടൻ.
ഒരു കാലത്ത് സിനിമ തിയേറ്ററിൽ പടം
മാറിവന്നാൽ പോസ്റ്റർ ഒട്ടിക്കുന്ന ജോലിയുണ്ടായിരുന്നു. കൂട്ടത്തിൽ ജീപ്പിൽ മൈക്ക് കെട്ടിയുള്ള പരസ്യത്തിനും പോകുമായിരുന്നു. നാടുകാർ ചെറ്റയിൽ അമ്മതെന്ന് വിളിച്ചിരുന്നു. കാരണം ഒരുപാടുകാലം വീട് ചെറ്റപ്പുരയായതിനാലാണ്. വീടിരുന്ന സ്ഥലത്തിന് വള്ളിൽ എന്നും പേരുണ്ടായിരുന്നു .
കുഞ്ഞുന്നാൾ മുതൽ മനസ്സിൽ ഒരാഗ്രഹമുണ്ടായി എന്നെങ്കിലും വീടുണ്ടാക്കാൻ ദൈവം അനുഗ്രഹിച്ചാൽ ആ വീടിന് ചെറ്റയിൽ വീട് എന്ന പേരിടണമെന്ന് .ഇന്ന് ആ പേരിലാണ് വീട്. മലയാളത്തിലെ വരയുടെ തമ്പുരാനെന്ന് എല്ലാവരും വിളിക്കുന്ന മനസ്സിൽ ഗുരുനാഥനായി സങ്കല്പിച്ചിട്ടുള്ള ആർട്ടിസ്റ്റ് സുജാത മാസ്റ്ററാണ് ആപേര് എഴുതിയ ഫലകം ഗ്രഹപ്രവേശനത്തിന് ചുമരിൽ പതിപ്പിച്ചത്.
അഭിനയ ജീവിതത്തിൽ ഒരു പാട് കയറ്റിറക്കങ്ങൾക്കിടയിൽ പൊങ്ങുതടിപോലെ ജീവിതം. .20l6 ൽ മാർച്ച് പത്തുവരെ നാടകം കളിച്ചു . സന്തോഷങ്ങളും സങ്കടങ്ങളും ജീവിതം സമ്മാനിച്ചിട്ടുണ്ട്. മൺമറഞ്ഞുപോയ കൊഴക്കോടൻ നാരായണൻ നായർ നയിച്ച ഹാസ്യ ഗ്രൂപ്പ് ഉണ്ടായിരുന്നു. മാറ്റത്തിനു വേണ്ടി നടന്ന സമരപഥങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നദ്ദേഹം. പേരാമ്പ്ര കേന്ദ്രീകരിച്ച് കലാനികേതൻ ,ജോതി ആർട്ട്സ്, യമുന തീയറ്റേഴ്സ് ,തരംഗം ,
വീനസ്സ് തിയേറ്റേഴ്സ് ‘കല്ലോട്, യുണിവേഴ്സൽ ഇങ്ങനെ നിരവധി കലാസമിതികൾ പ്രവർത്തിച്ചിരുന്നു. അവരുടെ നാടകങ്ങളിൽ സഹകരിക്കാനും ,പ്രവർത്തിക്കാനും കൂടാതെ രാജൻ തിരുവോത്ത് എഴുതിയ പത്രം വിൽക്കുന്നു പയ്യൻ ,പട്ടിയെക്കുറിച്ചൊരു അന്വേഷണം ,വഴിയോരത്തൊരു സർക്കസ് തുടങ്ങിയ നാടകങ്ങളിലും ,നിരവധി തെരുവ് നാടകങ്ങളിലും അഭിനയിച്ചു.ഇതെല്ലാം ജീവിത യാത്രയിൽ കരുത്തായി മാറി.
ഈ കെട്ടകാലത്ത് വലിയ വലിയ സ്വപ്നങ്ങളൊന്നുമില്ലാതെ ജീവിക്കുന്നു . മകൻ്റെ ജീവിതം ,മക്കളുടെ വിദ്യാഭ്യാസം ഇതെല്ലാം നന്നായി നടക്കണേയെന്ന പ്രാർത്ഥന മാത്രം.ഇപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ട്. ജീവിതത്തിൻ്റെ പരുപരുത്ത പ്രതലത്തിൽ യാത്ര ചെയ്ത് ഇവിടെയെത്തി നിൽക്കുമ്പോൾ ഒരു പാട് അനുഭവങ്ങൾ ഓർമ്മയിലുണ്ട്. ഒരു പക്ഷേ പുറന്തോടിനുള്ളിൽ വേദന തിന്നുകയാണോയെന്നു തോന്നിപ്പോകും.
ഭാര്യയെക്കുറിച്ച് നൂറു നൂറോർമ്മകൾ. അവ ളിൽ പ്രണയമൊളിപ്പിച്ച പൊൻ തൂവലുകൾ .അഭിനയിച്ചു ജീവിച്ച കഥാപാത്രങ്ങൾ ,ദാരിദ്രത്തിൻ്റെയും ചുട്ടുപഴുത്ത കനലുകളുടെയും മീതെ നടന്നു കയറി മോഹവും പ്രതീക്ഷയും കൊരുത്ത ജീവിതം. . മഴവില്ലിൻ്റ ഏഴു നിറങ്ങളും കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു.
ജീവിത വഴികളിൽ ഇനിയും അവാർഡുകളും ആദരവുകളും തേടിയെത്തി മക്കളോടൊത്ത് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
✍മിനി സജി, കൂരാച്ചുണ്ട്