സുധാകരൻ KR
” പെട്ടെന്ന് അവൾ തന്റെ കൈകൾചുഴറ്റി, ഇരുകൈകളിലും നൊടിച്ച് ശരീരം ചലിപ്പിച്ച് ഏതോ ഒരു ഉൾപ്രേരണയെന്നോണം അടുത്തിടെ വന്ന ഇന്ത്യൻ സിനിമാഗാനം പാടാൻ തുടങ്ങി…
‘ ആവാരാ ഹും
യാ ഗർദിൻ മേ ഹും ആസ്മാന് കാതാരാ ഹും ‘
അവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു.
അതല്ല…….ആ പാട്ടല്ല സോയാ,ദയവുചെയ്ത്…..! ഒരുനിമിഷം ആരുംതന്നെ അവൾ പാട്ടുപാടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഇത് ‘ നാടോടിയിൽ ‘
(ആവാരാ) നിന്നല്ലേ?
നീയത് കണ്ടില്ലേ?അവൾ ചോദിച്ചു.
അതെ കണ്ടു.
അതൊരു ഗംഭീര സിനിമയല്ലേ?
ഞാനത് രണ്ടുതവണ കണ്ടു (യഥാർത്ഥത്തിൽ നാല് തവണ കണ്ടിരുന്നു. പക്ഷേ,സമ്മതിക്കാൻ തയ്യാറല്ല).
നിനക്ക് ഇഷ്ടപ്പെട്ടില്ലേ? ഏതായാലും അതിലെ നാടോടിയുടെ ജീവിതം ഏഏതാണ്ട് നിന്റേതുപോലെയാണ് .”(ക്യാൻസർവാർഡ് – നോവൽ പേജ് 188)
റഷ്യൻ എഴുത്തുകാരൻ അലക്സാണ്ടർ സോൾഷെനിറ്റ്സിന്റെ നോവലിലെ കഥാപാത്രങ്ങൾ സംസാസരിക്കുന്നത് 1951 ൽ ഇന്ത്യയിൽ തരംഗമായ ആവാരാ എന്ന ഹിന്ദി സിനിമയിലെ വിഖ്യതമായ ആവാരാ ഹും എന്ന പാട്ടിനെക്കുറിച്ചാണ്. രാജ്യാതിർത്തികൾകടന്ന്, ഭാഷാപരവും സാംസ്കാരികവുമായ പരിമിതകൾ ഭേദിച്ച് ഒരു പാട്ട് ഇങ്ങനെ ജനങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ അത് നൽകുന്ന സന്ദേശവും അതിലെ സംഗീതവും സാർവജനനീയമായിരിക്കണം.ശൈലേന്ദ്ര എഴുതി ശങ്കർ ജയ്കിഷൻ സംഗീതം കൊടുത്ത് മുകേഷ് പാടിയ ആവാരാ ഹും രാജ് കപൂറിന്റെ നിമാജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്.
ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ചില സുപ്രധാന മാറ്റങ്ങൾ വന്ന 1951 ലാണ് ആവാരാ പുറത്തിറങ്ങുന്നത്.
ഇന്ത്യ റിപ്പബ്ലിക്ക് ആയതിനുശേഷം നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനെ പ്രതീക്ഷയോയോടെ വരവേറ്റ സാധാരണക്കാരിൽ മഹാഭൂരിപക്ഷവും നിരക്ഷരരും ദരിദ്രരുമായിരുന്നു. 45.7 ശതമാനം പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.1951 ഒക്ടോബറിൽ തുടങ്ങി 1952 ഫെബ്രുവരി വരെയായിരുന്നുതെരഞ്ഞെടുപ്പ്. ജവാഹർലാൽ നെഹ്റുവായിരുന്നു കോൺഗ്രസിനെ നയിച്ചത്.സി പി ഐ യും സോഷ്യലിസ്റ്റ് പാർട്ടിയുമായിരുന്ന മുഖ്യ പ്രതിപക്ഷകക്ഷികൾ.
ആദ്യത്തെ പൊതുസെൻസസ് നടന്ന വർഷം കൂടിയായിരുന്നു.സാക്ഷരത 18 ശതമാനം മാത്രം. ശരാശരിആയുർദൈർഘ്യം 32 വയസ്സ്.ആദ്യ ഭരണഘടനാഭേദഗതിയും ഈ വർഷമായിരുന്നു. ഇടതുപക്ഷ ജേർണലായ ക്രോസ്സ്റോഡ് നിരോധിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ നിന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനനുകൂലമായ വിധി സമ്പാദിച്ചു. ഇതേത്തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ആദ്യ ഭരണഘടനാ ഭേദഗതിയും നടത്തി. പ്രധാനമന്ത്രി നെഹ്‌റു ആദ്യത്തെ പഞ്ചവത്സര പദ്ധതി തുടങ്ങി ഇന്ത്യയെ സാമ്പത്തിക ശക്തിയായി ഉയർത്താൻ ശ്രമിച്ചു. അദ്ദേഹം തന്നെയായിരുന്നു ആസൂത്രണ കമ്മീഷൻ ചെയർമാനും.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപമായ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം തുടങ്ങുന്നതും ഇതേവർഷം.ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുനരുദ്ധാരണത്തിനു ശേഷം തുറന്നു കൊടുക്കാൻ അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പോയത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. മതനിരപേക്ഷതയുടെ വക്താവായ നെഹ്റുവിന് മതത്തെ ഭരണത്തിൽ നിന്നും അകറ്റിനിർത്തണം എന്ന നിലപാടായിരുന്നു.രാജേന്ദ്രപ്രസാദ് പോകാൻ ഒരുങ്ങിയപ്പോൾ നെഹ്റു വിയോജിച്ചു.പക്ഷേ,പ്രസിഡന്റ് അത് ചെവിക്കൊണ്ടില്ല.രാജ്യം വിഭജനത്തിന്റെ ആഘാതത്തിൽ നിന്ന് പുറത്തുകടന്നിട്ടുണ്ടായിരുന്നില്ല. കൊളോണിയൽ ഭരണം ഏൽപ്പിച്ച മുറിവുകൾ പിന്നെയും ബാക്കി കിടപ്പുണ്ടായിരുന്നു. എന്നാലും രാജ്യം ജനാധിപത്യത്തിന്റെ പാതയിൽ മൂന്നോട്ട് സഞ്ചരിച്ചു.
ആവാരയിലെ നായകകഥാപാത്രമായ നാടോടി സാധാരണക്കാരന്റെ പ്രതീകമായിരുന്നു.ചാപ്ലിൻ സിനിമയിലെ നാടോടി കഥാപാത്രം രാജ്കപൂറിനെ സ്വാധീനിച്ചിരുന്നു.നാടോടിയിലൂടെ പറയാൻ ശ്രമിച്ച ഒരു രാഷ്ട്രീയമുണ്ട്. സാധാരണക്കാരന്റെ സൗകര്യങ്ങൾ കൈയടക്കിവച്ച മധ്യവർഗത്തിന്റെ പൊള്ളയായ ജീവിതം തുറന്നുകാണിക്കുന്ന സാധാരണക്കാരന്റെ രാഷ്ട്രീയം.മധ്യവർഗ സമൂഹത്തിന്റെ കഥകൾ പറയുന്ന പതിവ് ഹിന്ദിസി നിമകളിൽ നിന്ന് വഴിമാറി നടന്നു ആവാര.നല്ല മനുഷ്യർ അങ്ങനെയും ചീത്തമനുഷ്യർ അങ്ങനെയുമാണ്ജ നിപ്പിക്കപ്പെടുന്നത് എന്ന ധാരണകളെ സിനിമയിൽ ചോദ്യം ചെയ്യുന്നു. നാടോടികൾ ജനിക്കപ്പെടുന്നില്ല സൃഷ്ടിക്കപ്പെടുകയാണ് എന്ന് തെളിയിക്കാനാണ് ആവാരയിലൂടെ ശ്രമിച്ചതെന്ന് രാജ്കുമാർ പിന്നീട് എഴുതി.
അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയ ആദ്യ ഹിന്ദി സിനിമയായിരിക്കും ആവാരാ ഹും.പഴയ സോവിയറ്റ് യൂണിയൻ,ചൈന, തുർക്കി എന്നിവിടങ്ങളിൽ പാട്ട് വലിയ പ്രചാരം നേടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ ആസ്വദിക്കപ്പെട്ടു. ചൈനീസ് ഭരണത്തലവൻ മൗ സെ ദൊങ്ങിന് പാട്ടിന്റെ ചൈനീസ് പതിപ്പ് ഇഷ്ടമായിരുന്നു. ഉസ്ബക്കിസ്ഥാൻ ഗയകൻ ബോബോ മുറോദ് ഹംദമോവ് ആവാരം ഹു പാടിയത് യുടൂബിൽ ലക്ഷത്തിലേറെപ്പേർ കണ്ടു. ജോർജിയക്കാരനായ ഒരാൾ യുടൂബിൽ കുറിച്ചത് ഇങ്ങനെ :
‘ എന്റെ അച്ഛന് ആവാരാ വളരെ ഇഷ്ടമായിരുന്നു.അദ്ദേഹം മരിക്കുംമുമ്പ്ഒ രിക്കൽകൂടി സിനിമ കാണിച്ചു കൊടുക്കാൻ എന്നോട് പറഞ്ഞു.’ റഷ്യയിൽ അംഗീകാരം നേടിയ ആദ്യത്തെ വിദേശ ഹീറോ ആയിരുന്നു രാജ്കപൂർ. തുർക്കിയിലും ഈ പാട്ട് സ്വീകാര്യതനേടി.ശങ്കർജയ്കിഷന്റെ സംഗീതം പാശ്ചാത്യരെയും ആകർഷിച്ചു.ഇന്ത്യൻ സംഗീതത്തെ പുറത്തേക്ക് കൊണ്ടുവന്നത് ശങ്കർ ജയ്കിഷൻ ആയിരുന്നെന്ന് പണ്ഡിറ്റ് രവിശങ്കർ പറഞ്ഞിട്ടുണ്ട്.
സോഷ്യലിസ്റ്റ് ആശയമുള്ള സിനിമകളെ സോവിയറ്റ് യൂണിയൻ സ്വാഗതം ചെയ്തിരുന്നു. ആവാരാ അവിടെ ഏറ്റവുമധികം കളിച്ച ഇന്ത്യൻ സിനിമയായിരുന്നു. രാജ്കുമാർ റഷ്യയിലെ ഹോട്ടലുകളിൽ പ്രവേശിക്കുമ്പോൾ അവർ ആവാരാ പ്രദർശിപ്പിച്ചിരുന്നത്രേ. തുർക്കിയിൽ ജനസമ്മതി നേടിയ ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ആവാരക്ക് സ്വന്തം.അതോടെ രാജ്കപൂറും നർഗീസും അന്തർദേശീയ താരങ്ങളായി അറിയപ്പെട്ടു.
കാലഘട്ടത്തിന്റെആകുലതകളും പ്രതീക്ഷകളും ആവാരായിൽ പ്രതിഫലിച്ചു. മതത്തിന്റെ പേരിൽ പൗരന്മാരെ ഭിന്നിപ്പിക്കുന്ന നിയമം പാസാക്കിയ കാലത്ത് ഒരു നാടോടിയുടെ ഉൽക്കണ്ഠകൾക്ക് പ്രസക്തി ഏറെയുണ്ട്. നഗരത്തിലെ ചേരികളിൽ ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും മധ്യേ അവർ നിശ്ശബ്ദരായി താമസിക്കുന്നുണ്ട്. മതത്തിന്റെ പേരിൽ വിവേചനം തുടരുമ്പോൾ അരികിലേക്ക് തള്ളിമാറ്റപ്പെടുന്ന ജനത ഒരുപക്ഷേ ഈ പാട്ട് വീണ്ടും ഓർക്കാം. ഭരണകൂടം അവരെ അജ്ഞാത മനുഷ്യരാക്കി മാറ്റുമ്പോൾ ഈ വരികൾക്ക് സാംഗത്യമുണ്ട്.
സുൻസാൻനഗർ, അൻജൻ ഡഗർ കാ പ്യാരാ ഹും ആവാരാ ഹും
(വിജനമായ നഗരം,അജ്ഞാതവഴികളുടെ പ്രിയങ്കരൻ, ഞാനൊരു നാടോടി).

സുധാകരൻ KR