റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. അബ്ദുൾ റഹീമിൻ്റെ മോചനം സംബന്ധിച്ച നിർണായക വിധിപ്രസ്താവം നടത്തുന്നത് റിയാദ് ക്രിമിനൽ കോടതി മാറ്റിവെച്ചു.
പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു. വരുന്ന വ്യാഴാഴ്ച (ഡിസംബർ 12) ഉച്ചയ്ക്ക് 12:30ന് കേസ് വീണ്ടും പരിഗണിക്കും.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൾ റഹീം. റഹീമിൻ്റെ മോചനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു കുടുംബവും റഹീം സഹായ സമിതിയും പ്രതീക്ഷിച്ചിരുന്നത്. അതേസമയം പ്രോസിക്യൂഷൻ്റെയും റഹീമിൻ്റെയും വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷം കോടതിയിൽനിന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയുള്ള അന്തിമ ഉത്തരവും റഹീമിൻ്റെ മോചനം സംബന്ധിച്ച ഉത്തരവുമാണ് കോടതിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. നീണ്ടകാലം ജയിലിൽ കഴിയുന്നതിനാൽ കൂടുതൽ ശിക്ഷ വിധിച്ചാലും അധികകാലം നീളില്ലെന്ന് റഹീം സഹായ സമിതി ഉൾപ്പെടെയുള്ളവർ കരുതിയിരുന്നു. അതേസമയം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ശുഭവാർത്ത കേൾക്കാനാകുമെന്ന് റഹീമിൻ്റെ ലീഗൽ കോർഡിനേറ്റർ പറഞ്ഞു.
കൊല്ലപ്പെട്ട സൗദി ബാലൻ്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയുടെ ദയാധനം റഹീം സഹായ സമിതി കോടതി വഴി കൈമാറിയിരുന്നു. ഇതേ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുൾ റഹീമിൻ്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.
നവംബർ 17ന് കോടതി കേസ് പരിഗണിച്ചിരുന്നു. തുടർന്ന് ഡിസംബർ എട്ടിലേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു. കോടതിയുടെ ജയിൽ മോചന ഉത്തരവ് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കുന്നതോടെ അബ്ദുൾ റഹീം ജയിൽ മോചിതനാകും. കേരളത്തിലേക്ക് വരാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസിയിൽ തയ്യാറാണ്.
ഇന്ന് വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ വിധിപ്രസ്താവം മാറ്റിവെച്ചത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നും റഹീം സഹായ സമിതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തങ്ങൾ തികഞ്ഞ പ്രതീക്ഷയിലാണ്. പഴുതുകൾ പൂർണമായും അടച്ച് വിധി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
കൊല്ലപ്പെട്ട സൗദി ബാലൻ്റെ കുടുംബം മാപ്പ് നൽകിയെങ്കിലും സൗദി സർക്കാരിൻ്റെ രേഖകളിൽ റഹീം ഇപ്പോഴും കുറ്റക്കാരാനായി തുടരുകയാണ്. തെറ്റ് ചെയ്തിട്ടില്ലെന്നും കൈയബദ്ധം സംഭവിച്ചതിനാണെന്നും റഹീം കോടതിയിൽ ഇന്നും ആവർത്തിച്ചു. റഹീം നിരപരാധിയായി നാട്ടിലെത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. കോടതിയുടെ അടുത്ത സിറ്റിങ്ങോടെ മോചനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.